Varkala suicide: ആത്മഹത്യയ്ക്ക് പിന്നില്‍ സുഹൃത്തിന്‍റെ ചതി, ജപ്‌തി ഭീഷണി

വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  

Last Updated : Sep 16, 2020, 09:32 AM IST
  • വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • സാമ്പത്തികമായി ചിലർ വഞ്ചിച്ചുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു
Varkala suicide: ആത്മഹത്യയ്ക്ക് പിന്നില്‍  സുഹൃത്തിന്‍റെ  ചതി, ജപ്‌തി ഭീഷണി

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  

സംഭവുമായി ബന്ധപ്പെട്ട്  ആത്മഹത്യ കുറിപ്പ് (Suicide note) കണ്ടെടുത്തു. കരാര്‍ പണിയില്‍ സബ് കോണ്‍ട്രാക്ടറായ സുഹൃത്തിന്‍റെ ചതിയും  പിന്നാലെയുണ്ടായ കടബാധ്യതയുമാണ്  കാരണമെന്നാണ് സൂചന.   

സാമ്പത്തികമായി ചിലർ വഞ്ചിച്ചുവെന്നു കുറിപ്പിൽ പറയുന്നു. വ്യക്തികളുടെ പേരും പരാമർശിച്ചിട്ടുണ്ട്.  കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും, ഇതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നുവെന്നും  കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും  ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 

കടബാധ്യത ഏറിയതോടെ ബാങ്കില്‍ നിന്നുള്ള ജപ്‌തി ഭീഷണി കൂടി വന്നതോടെയാണ് മൂന്നംഗകുടുംബം 
കടുംകൈ ചെയ്‌തതെന്നാണ് പോലീസ് പറയുന്നത്. 

ഡിഫന്‍സിലെ കരാറുകാരനായ ശ്രീകുമാര്‍ പാങ്ങോട് കേന്ദ്രമായുള്ള എം.ഇ.എസിന്‍റെ  (മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസ്) കോണ്‍ട്രാക്ടറായിരുന്നു. കൃത്യസമയത്ത് കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കി കൈമാറുന്ന പ്രകൃതക്കാരനാണ് ശ്രീകുമാര്‍. ശ്രീകുമാറിന്‍റെ പിതാവും വര്‍ഷങ്ങളായി ഡിഫന്‍സിലെ കരാറുകാരനായിരുന്നു. 

അടുത്തിടെ എം.ഇ.എസിന്റെ ആക്കുളത്തുളള കരാര്‍ പണി ഏറ്റെടുത്ത ശ്രീകുമാര്‍ അത് പതിവുപോലെ സബ് കോണ്‍ട്രാക്ടറായ സുഹൃത്തിന് നല്‍കി. എന്നാല്‍ അയാള്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രീകുമാറിന് ബാങ്ക് വായ്‌പ കൂടാതെ കടവും വാങ്ങേണ്ടിവന്നു. പണി പൂര്‍ത്തിയാക്കിയതില്‍ കാലതാമസമുണ്ടായതോടെ യഥാസമയം ബില്ല് മാറിയില്ല. കടംകൊടുത്തവരും വായ്‌പയെടുത്ത ബാങ്ക് അധികൃതരും ഉള്‍പ്പെടെ ശ്രീകുമാറിനെ മാനസിക സമ്മര്‍ദത്തിലാക്കി. 

ആഴ്ചകള്‍ക്ക് മുന്‍പ്  ഒരു സ്വകാര്യ ബാങ്കിന്‍റെ വാഹനം ശ്രീകുമാറിന്‍റെ വീടിന്‍റെ  മുന്‍വശത്തെത്തുകയും ഉദ്യോഗസ്ഥര്‍ വീടിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തതായി അയല്‍വാസികള്‍ പറയുന്നു.

കടബാധ്യത  തീര്‍ക്കാന്‍ ശ്രീകുമാര്‍  വീടും സ്ഥലവും  വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല.   കോവിഡ് കാലത്ത് വാങ്ങാനെത്തിയവര്‍ വിലകുറച്ച്‌ പറഞ്ഞതോടെയാണ് ശ്രമം പാഴായത്. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.   പുലര്‍ച്ചെ 3.30ഓടെ വീട്ടില്‍ നിന്നും നിലവിളിയുയരുന്നത് കേട്ട  അയല്‍വാസികള്‍  പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. 

Also read: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ...

ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്‍റെ  മൃതദേഹം വീടിന്‍റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കണ്ടെത്തിയത്.  

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും  ഒരു പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, ബന്ധുക്കളുടെയും ഹൃത്തുക്കളുടെയും സഹായം തേടുക,  മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Trending News